ലക്‌നൗ: ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി നരേന്ദ്രമോദി ഇന്ന് ഗൊരഖ്പൂരിൽ എത്തും.
30 വര്‍ഷമായി അടഞ്ഞു കിടന്ന വളം നിര്‍മ്മാണ പ്ലാന്റും, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എംയിസ് (AIMS), ഐസിഎംആറിന്റെ പുതിയകെട്ടിടം എന്നിവയാണ് ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. ട്വീറ്റര്‍ വഴി പ്രധാനമന്ത്രി തന്നെയാണ് ഈ കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
9600 കോടി രൂപയുടെ ദേശീയ വികസന പദ്ധതികളാണിവ.2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോരഖ്പൂരിൽ നടന്ന റാലിയിലാണ് നരേന്ദ്ര മോദി ഗോരഖ്പൂരിലെ വളം പ്ലാന്റ് പ്രവർത്തന സജ്ജമാക്കുമെന്ന് വാഗ്ദാനം നൽകിയത്.
അതേസമയം പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം 2016-ലാണ് രാസവള ഫാക്ടറിയുടേയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്‌ക്കുന്നത്. 8600 കോടിരൂപയാണ് നിർമ്മാണ ചെലവ്. 30 വർഷത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു ഈ ഫാക്ടറി
മാത്രമല്ല യുപിയിലെയും അയൽ സംസ്ഥാനങ്ങളിലെയും കർഷകർക്ക് ഈ പ്ലാന്റ് യൂറിയ നൽകും. മേഖലയിലെ നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിനും പ്ലാന്റ് സഹായിക്കും. ആഭ്യന്തരവളം വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുന്നതിലും ഇത് പങ്ക് വഹിക്കും.