തൃശ്ശൂർ: പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിൽ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്ദർശനം. ക്ഷേത്ര തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ ശ്രമഫലമായാണ് പ്രധാനമന്ത്രി തൃപ്രയാറിലെത്തുന്നത്. പലതവണ തൃശ്ശൂർ സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രിക്ക് ക്ഷേത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കി തന്ത്രി കത്തയയ്ക്കുകയായിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായടക്കം പ്രധാനമന്ത്രി ചർച്ച നടത്തുകയും അയോദ്ധ്യ പ്രാണപ്രതിഷ്ഠ കൂടി നടക്കാനിരിക്കുന്ന ഈ സമയത്ത് അദ്ദേഹം ക്ഷേത്ര ദർശനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാറിലേത്. സ്വർഗാരോഹണത്തിനു ശേഷം ഈ വിഗ്രഹം കടലെടുത്തുവെന്നും പിന്നീട് അത് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു എന്നാണ് വിശ്വാസം.
രാവിലെ 10 05 നാണ് പ്രധാനമന്ത്രി തൃപ്രയാറിലെത്തിയത്. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് വഴിപാട് നടത്തി. സന്ദർശന സമയത്ത് മോദിക്കൊപ്പം ക്ഷേത്രത്തിനുള്ളിൽ തന്ത്രിയടക്കം അഞ്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്. മീനൂട്ട് സമയത്ത് അദ്ദേഹം മാത്രമാണ് കടവിലെത്തി വഴിപാട് നടത്തിയത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള വ്രത കാലത്തിലാണ് പ്രധാനമന്ത്രി. ഈ സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ അദ്ദേഹം നടത്തുന്ന സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 11 30 നു സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി കൊച്ചിയിലേക്ക് യാത്രതിരിക്കാൻ വലപ്പാട് ഹെലിപ്പാഡിലേയ്ക്ക് പോയി. കൊച്ചിയിൽ അദ്ദേഹത്തിന് വിവിധ പരിപാടികളുണ്ട്. നാലുമണിയോടെ അദ്ദേഹം ദില്ലിക്ക് മടങ്ങും.