മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്തി കേന്ദ്ര പ്രമുഖ് മാരുടെ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ‘നമസ്കാരം, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി’ എന്ന മലയാളത്തിൽ പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. പത്ത് വർഷം മുമ്പ് രാജ്യം ഭരിച്ചത് അസ്ഥിര സർക്കാരായിരുന്നുവെന്നും പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി പ്രതിപക്ഷത്തെയും അദ്ദേഹം കടന്നാക്രമിച്ചു !
“അക്രമങ്ങളെ അതിജീവിച്ച് പാർട്ടിക്കായി പൊരുതിയ പ്രവർത്തരെ വണങ്ങുന്നു. വിപരീത സാഹചര്യത്തിലും നിങ്ങൾ പാർട്ടി പതാക പാറിച്ചു. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണ്. ദില്ലിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമാണ്. അതിനായുള്ള കഠിനാധ്വാനം ഓരോ ബൂത്തിലുമുണ്ടാകണം. ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര; ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസർക്കാർ ആദായനികുതി പരിധി കുറച്ചു. മൊബൈൽ ഡേറ്റയുടെയും ഫോണിന്റെ വില കുറച്ചു. ഒൻപതു വർഷം കൊണ്ട് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ അവസരം കൂടി. ഭാരതീയരോട് ബഹുമാനം കൂടി “- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലിന്റെയും മാതൃക സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ആദ്യമായാണ് മോദി ഒരു സംസ്ഥാനത്തെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര.