ദില്ലി: പ്രതിപക്ഷത്തെ കണക്കിന് തല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റ് പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി ഒറ്റയ്ക്ക് 370 തിലധികം സീറ്റ് നേടി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയും വനിതാ സംവരണ ബില്ലും പരാമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം. പാർലമെന്റിൽ ഹാജരാകാൻ എല്ലാ അംഗങ്ങൾക്കും ബിജെപി ഇന്ന് വിപ്പ് നൽകിയിരുന്നു. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധെെര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നു. പല നേതാക്കളും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചത്. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. ക്രിയാത്മക പ്രതിപക്ഷമാകുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.
പ്രതിപക്ഷത്ത് ദീർഘകാലം തുടരാനുള്ള തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകൾ സർക്കാർ അധികാരത്തിലിരുന്ന അതേ രീതിയിൽ നിങ്ങൾ പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ, നിങ്ങളുടെ ആഗ്രഹം ജനങ്ങൾ സാക്ഷാത്കരിക്കും- മോദി പറഞ്ഞു.