വാരണാസി: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണക്കത്തയച്ച റിക്ഷാ വലിക്കാരന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത് അവിസ്മരണീയ സമ്മാനം. വാരണാസി സ്വദേശിയായ മംഗള്‍ കേവത് എന്ന റിക്ഷ വലിക്കാരനാണ് തന്റെ പുത്രിയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചത്. മംഗളിന്റെ ക്ഷണക്കത്ത് ലഭിച്ചതിന് പിറകെ വിവാഹാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മംഗളിന് മറുപടിയും അയച്ചു.
ഫെബ്രുവരി 12-ന് മകളുടെ വിവാഹമാണെന്നും ചടങ്ങില്‍ പങ്കെടുത്ത് മകളെ അനുഗ്രഹിക്കണമെന്നുമായിരുന്നു ക്ഷണക്കത്തിൽ. ഇതിന് മറുപടിയായി മകള്‍ക്കും കുടുംബത്തിനും പ്രധാനമന്ത്രി സർവ്വ വിധ അനുഗ്രഹങ്ങളും ആശംസകളും നേർന്നു. മകളുടെ വിവാഹദിവസം തന്നെ പ്രധാനമന്ത്രിയുടെ കത്ത് മംഗളിനെ തേടിയെത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ഡോമ്രി ഗ്രാമത്തിലുള്ള വ്യക്തിയാണ് മംഗള്‍. റിക്ഷ വലിച്ചുകിട്ടുന്ന തുകയുടെ ഒരുഭാഗം മംഗൾ ഗംഗാനദിയുടെ ശുചീകരണത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.