തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊലീസ് നിയമ ഭേദഗതിക്കെതിരെ ദിനംപ്രതി പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ ഇതിനിതെരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. മാധ്യമങ്ങളുടെ കഴുത്തിൽ കത്തി വെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നട്ടെല്ലില്ലാത്ത നിലപാടുകൾ പറയാൻ സിപിഎമ്മുകാർക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാൾ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ – കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദമുള്ളു. പക്ഷെ പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കാൻ പരാതി പോലും വേണ്ട. മുഖ്യധാര മാധ്യമങ്ങളുടെ ഉൾപ്പെടെ കഴുത്തിൽ കത്തിവെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിൻവലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേശ് ചൂണ്ടിക്കാട്ടി.