തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലപ്പെട്ട സുധീഷിൻ്റെ സുഹൃത്ത് ഷിബിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനെന്നാണ് വിവരം.
കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം. രണ്ട് ദിവസം മുൻപാണ് സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു.