കല്‍പ്പറ്റ: കല്പറ്റ ഡി.സി.സി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോണ്‍ഗ്രസ്. എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഓഫീസിൽ നിന്നും ഇറക്കിവിട്ടിരിക്കുന്നത്.
വാക്കേറ്റത്തിനിടെ പൊലീസ് ഡി.സി.സി ഓഫീസിലേക്ക് കടന്നു വന്നപ്പോഴാണ് ടി.സിദ്ധിഖ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടത്.
വയനാട്ടിലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. ഡിസിസി ഓഫീസിന് പുറത്തെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തെ പ്രതിപക്ഷ നേതാക്കൾ കണ്ടത്. ഇതോടെ പാർട്ടി നേതാക്കൾ തന്നെ പോലീസിനോട് പുറത്ത് കടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പോലീസുകാരെ ഗേറ്റിന് പുറത്ത് നിർത്തുകയായിരുന്നു.
പോലീസ് സഹായിക്കേണ്ട സമയത്ത് തങ്ങളെ സഹായിച്ചില്ലെന്നും ഇപ്പോഴിനി അതിന്റെ ആവശ്യമില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. എസ്എഫഐ ഗുണ്ടകൾ ആക്രമിക്കാൻ എത്തുന്ന വിവരം ഡിസിസി പ്രസിഡന്റ് ഡിവൈഎസ്പിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ സമയത്ത് എത്താനോ ആക്രമണം ഒഴിവാക്കാനോ പോലീസ് തയ്യാറായില്ല. അതിന് പകരം അവർ എസ്എഫ്‌ഐ ഗുണ്ടകളെ സഹായിക്കുകയാണ് ചെയ്തത് എന്നും നേതാക്കൾ ആരോപിക്കുന്നു. ഡിസിസി ഓഫീസിന്റെ ഗേറ്റിനകത്തേക്ക് കടന്നുപോകരുത് എന്നും നേതാക്കൾ പോലീസിന് താക്കീത് നൽകി.