ദില്ലി : ദേശീയ തലസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് ദില്ലി പോലീസ്. സേവ് ദ റിപ്പബ്ലിക് എന്ന പേരിൽ ഝണ്ഡേവാലൻ ഏരിയയിലെ അംബേദ്കർ ഭവനിൽ നടത്താനിരുന്ന റാലിക്കുള്ള അനുമതിയാണ് പോലീസ് നിഷേധിച്ചത്.
രാജ്യതലസ്ഥാനത്ത് പിഎഫ്‌ഐ സംഘടിപ്പിച്ച റാലി തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദില്ലി പോലീസിന് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. പിഎഫ്‌ഐ സംഘടനകൾ രാജ്യത്തുടനീളം സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അവരെ ദില്ലിയിൽ റാലി നടത്താൻ അനുവദിക്കരുത് എന്നുമായിരുന്നു കത്തിൽ വിഎച്ച്പി ആവശ്യപ്പെട്ടത്.
ഇതിന് പുറമെ 2022 ജൂലൈ 30-ന് പിഎഫ്ഐ അംബേദ്കർ ഭവനിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുള്ളതിനാൽ, പല സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സമാധാന അന്തരീക്ഷം തകർക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.