കൊച്ചി: മോഡലുകളുടെ അപകട മരണ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് തേടി മൂന്ന് ദിവസമായി നടത്തിയ തിരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കിനായുളള തെരച്ചിൽ അവസാനിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് അറിയിച്ചത്.
ഹോട്ടലിലെ മറ്റു സി സി ടി വികളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ കേസിന്റെ ഭാഗമാക്കാനാണ് പോലീസിന്റെ അടുത്ത നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം വേഗത്തില്‍ തീര്‍ക്കുമെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി. കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നൽകിയ മൊഴി. ഹാർഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്.
അഗ്‌നിരക്ഷാ സേനയേയും തീരദേശ സേനയെയും മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചുമെല്ലാം മൂന്നു ദിവസം തിരച്ചില്‍ നടത്തിയിട്ടും ഹാര്‍ഡ് ഡിസ്‌ക് കിട്ടാതെ വന്നതോടെയാണ് മറ്റ് തെളിവുകളെ അടിസ്ഥാനമാക്കി അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്.