കൊച്ചി: മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. സുധീറിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് സ്ഥലം മാറ്റാൻ ധാരണയായത്. സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. അതേസമയം സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
അന്‍വര്‍ സാദത്ത്, ബെന്നി ബെഹ്നാന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ സമരം തുടരുകയാണ്. മോഫിയ പര്‍വിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വ് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് കുറിച്ചിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.