തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായ ഡോ.പി.സി.ശശീന്ദ്രൻ രാജി വച്ചു. വ്യക്തപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണു അദ്ദേഹം ഗവർണർക്ക് നൽകിയ രാജിക്കത്തിൽ പറയുന്നത്.എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായി സിദ്ധാർത്ഥൻ കൊല്ലപ്പെട്ടതിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിനെത്തുടർന്ന് വെറ്ററിനറി സർവകലാശാലാ വിസിയായിരുന്ന ഡോ.എം.ആർ.ശശീന്ദ്ര നാഥിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പി.സി.ശശീന്ദ്രന് ഗവർണർ ചുമതല നൽകിയത്. പി സി ശശീന്ദ്രൻ രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അദ്ധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാർച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വിസിയായി നിയമിച്ചത്.
രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയാണ് പി സി ശശീന്ദ്രന്‍റെ രാജി. വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ ഗവർണർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. 33 വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവിറക്കിയത് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം വിസിയുടെ ഉത്തരവിൽ അവരെ കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു . വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം.