കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ ഭവനത്തിലാണ് നാസറിനെ ഹാജരാക്കുക. സംഭവത്തിൽ പി എഫ് ഐ പ്രകടനത്തിന്‍റെ സംഘാടകൻ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 3l ആയി.
അതേസമയം, കേസിൽ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു. കൂടാതെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിലുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതിയായ സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്.
എസ്‍ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയും കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്തുമാണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.