തിരുവനന്തപുരം : പോത്തൻകോട് മഞ്ഞമലയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കുഞ്ഞിന്റെ അമ്മ തന്നെയെന്ന് പോലീസ്.സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ വളർത്താനും ചികിത്സയ്ക്കും നിവർത്തിയില്ലാത്തതിനാൽ കൊല്ലുകയായിരുന്നുവെന്ന് അമ്മ സുരിത സമ്മതിച്ചു. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത മൊഴി നൽകിയത്.
ഇന്ന് പുലർച്ചെയാണ് സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമായ ആൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. സുരിതയുടെ നിലവിളി കേട്ടതോടെ ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വൽ കണ്ടെത്തി. കിണറ്റിൽ നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിലുണ്ടെന്ന് മനസ്സിലായി. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ആരെങ്കിലും കുഞ്ഞിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണോ എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സാഹചര്യ തെളിവുകൾ കണക്കിലെടുത്താണ് സുരിതയെ പോലീസ് കസ്റ്റഡിലെടുത്തതും ചോദ്യംചെയ്തതും. സജിയുടെയും സുരിതയുടെയും മൂത്തമകന് അഞ്ചുവയസ് പ്രായമുണ്ട്. ചോദ്യം ചെയ്യലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിൽ മൊഴി നൽകി. പുറത്തുന്നു നിന്ന് വന്നൊരാൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ എടുത്തുകൊണ്ടു പോയി എന്ന് എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു. മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച കുഞ്ഞിനെക്കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് .