Thursday, December 25, 2025

പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളെ പിടികൂടിയത് കേരളത്തില്‍ നിന്നും

രാജ്യത്തെ ഞെട്ടിച്ച പ്രവീൺ നെട്ടാരു കൊലപാതകത്തിൽ രണ്ടുപേരെ കര്‍ണാടക പോലീസ് കേരളത്തില്‍ നിന്നും പിടികൂടി. ദക്ഷിണ കന്നഡയിലെ സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നു ഉച്ചയോടെ കാസര്‍കോട് ജില്ലയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

ഇരുവരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടൊപ്പം കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതും ഇവരാണ്. കൊലപാതകം നടത്തിയവരെ ഉടന്‍ തന്നെ പിടികൂടുമെന്നും, നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് സോനാവാനെ ഋഷികേശ് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 15 എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്‌ട്രേഷനില്‍ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊര്‍ജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സാക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പ്രവീണിനെ അദ്ദേഹത്തിന്റെ ചിക്കന്‍ സെന്ററിന് സമീപത്ത് വച്ച് വാളുകൊണ്ട് ആക്രമിച്ച ശേഷം സ്ഥലംവിടുകയായിരുന്നു.

ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണം എന്ന ആവശ്യവും ബിജെപി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തും അയച്ചിട്ടുണ്ട്.

Related Articles

Latest Articles