ദില്ലി: ഭാരതീയ ജനത യുവ മോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിന്റെ കൂടുതൽ അന്വേഷണങ്ങൾ എൻഐഎ നടത്തുമെന്ന് അറിയിച്ചു. കേസിലെ പ്രധാന പ്രതികളായ അഞ്ച് പേരെ ആറു ദിവസത്തേയ്‌ക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
നഫൽ, സൈനുൾ അബിദ്, മുഹമ്മദ് സിയാദ്, അബ്ദുൾ റഷീദ്, റിയാസ് എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾക്കെതിരെ നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരം കേസെടുത്തിരുന്നു. പിന്നീട് കേസ് എൻഐഎയ്‌ക്ക് കൈമാറുകായായിരുന്നു. പ്രതികളിലൊരാളായ ഷിയാബ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നെട്ടാരുവിനെ കൂടാതെ മറ്റ് രണ്ട് പേരെയും കൊലപ്പെടുത്താൻ സംഘം പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ അവർ സംഘം ചേർന്ന് നടക്കുന്നതിനാൽ അക്രമിക്കാൻ കഴിഞ്ഞില്ലെന്നും പ്രതികൾ വെളിപ്പെടുത്തി.
ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരയിൽ ചിക്കൻ സ്റ്റാൾ അടച്ച് മടങ്ങവേയാണ് നെട്ടാരു വെട്ടേറ്റ് മരിച്ചത്. ഓഗസ്റ്റ് 16-ന് പോലീസ് കസ്റ്റഡി അന്വേഷണങ്ങൾ പൂർത്തിയാക്കി. ശേഷം 23 വരെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ പ്രത്യേക കോടതിയെ അറിയിച്ചു.