ദില്ലി: സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു.
‘വിദേശികള്‍ ഭാരതത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ്. കൊവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്‍റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണ്’. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം ദ്രൗപതി മുർമുവിന്റെ ആദ്യ സ്വാദാന്ത്ര്യദിന സന്ദേശമായിരുന്നു ഇത്.