ദില്ലി: ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്ക്കതിരെ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്‌ട്രപതി ദ്രൗപദി മുർമു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഡോ വേണുവിനോട് രാഷ്‌ട്രപതി നിർദ്ദേശിച്ചത്. സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ്ബ് സമർപ്പിച്ച പരാതിയ്ക്ക് പിന്നാലെയാണ് രാഷ്‌ട്രപതിയുടെ ഇടപെടൽ. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളുമാണെന്നാണ് സ്പീക്കറുടെ പരാമർശം.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പർദ്ധ വളർത്തുന്നതാണെന്നും അഭിഭാഷകൻ കോശി ജേക്കബ് പരാതിയിൽ പരാമർശിച്ചിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കർ തന്നെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.