ദില്ലി: യുക്രൈനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അതിനായി ഊർജ്ജിത പ്രവർത്തനമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓപ്പറേഷൻ ഗംഗ’ വഴി എല്ലാവരെയും തിരിച്ചെത്തിക്കും, രക്ഷാ ദൗത്യത്തിനായി നാല് മന്ത്രിമാരെ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും കൃത്യ സമയത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത് ആശ്വാസമായി. അവസാന ഇന്ത്യക്കാരനേയും കീവിൽ നിന്നൊഴിപ്പിച്ച് ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പടിഞ്ഞാറൻ യുക്രൈനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയുടെ രക്ഷാദൗത്യത്തിന് ഊർജ്ജം പകർന്നുകൊണ്ട്, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റഷ്യൻ അതിർത്തി വഴി സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഖാർക്കീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യയുടെ അനുമതി ലഭിക്കുന്ന മുറക്ക് രക്ഷപെടുത്താൻ യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അറുപത് ശതമാനം ഇന്ത്യക്കാരെയും യുക്രൈന് പുറത്ത് എത്തിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.