പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ തടിച്ചു കൂടിയ പ്രവർത്തകരും പൊതുജനവും അടങ്ങിയ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗമാണ് പൊതുസമ്മേളനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിയത്. സമ്മേളനവേദിയിൽ എത്തിയ മോദിയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. സമ്മേളന വേദിയിലെത്തിയ അദ്ദേഹത്തെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. എൻഡിഎ സ്ഥാനാർത്ഥികളായ ബൈജു കലാശാല (മാവേലിക്കര), ശോഭാസുരേന്ദ്രൻ (ആലപ്പുഴ), വി.മുരളീധരൻ (ആറ്റിങ്ങൽ) എന്നിവരടക്കം വേദിയിലുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖൻ, അൽഫോൺസ് കണ്ണന്താനം, ജോർജ് കുര്യൻ, തുഷാർ വെള്ളാപ്പള്ളി, പദ്മജ വേണുഗോപാൽ, പി.സി. ജോർജ്, ഷോൺ ജോർജ്, സന്ദീപ് വാചസ്പതി, പ്രമീളാ ദേവി, വി.എ. സൂരജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു.
‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്ന് അദ്ദേഹം മലയാളത്തിൽ ആവശ്യപ്പെട്ടപ്പോൾ സദസ്സ് അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഇത്തവണ കേരളത്തിൽ താമരവിരിയുമെന്ന് ഉറപ്പായെന്നും കേരളത്തിൽനിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്’’ നരേന്ദ്ര മോദി പറഞ്ഞു.
പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.