ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബർ ആക്രമണവുമായി മതതീവ്രവാദികൾ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് താരത്തെ അധിക്ഷേപിച്ചു കൊണ്ട് മതതീവ്രവാദികൾ രംഗത്തുവന്നിരിക്കുന്നത്.
ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്ന നാടാണ് ഇന്ത്യ. ഇതിനെതിരെയാണ് നിങ്ങൾ ആദ്യം പ്രതികരിക്കേണ്ടത്. ഹിജാബ് ധരിക്കണോ, പാവാട ധരിക്കണോ എന്നത് തങ്ങൾ തീരുമാനിക്കും എന്ന തരത്തിലുള്ള കമ്മെന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ കടുത്ത ദുരിതത്തിലാണ്. ഇവർക്ക് മതം അനുഷ്ഠിക്കാനോ, മത വസ്ത്രം ധരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. അതിനാൽ ഹിജാബ് ധരിക്കാതിരിക്കാൻ പ്രതിഷേധിക്കുന്നവർക്ക് അല്ല , മറിച്ച് ഹിജാബ് ധരിക്കാൻ വേണ്ടിയുള്ള പ്രതിഷേധത്തെയാണ് പിന്തുണയ്‌ക്കേണ്ടത് എന്ന മഹത്തായ കാര്യമാണ് മറ്റൊരാൾ നൽകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയത്. വർഷങ്ങൾ നീണ്ട നിശ്ശബ്ദതയെ ഭേദിക്കുന്ന ഈ പ്രതിഷേധശബ്ദം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും. ഈ പ്രതിഷേധ പ്രവാഹത്തെ തടഞ്ഞുനിർത്തുക അസാധ്യമാണ്”.
നിങ്ങളുടെ ധൈര്യവും നിശ്ചയദാർഢ്യവും എന്നെ അമ്പരപ്പിച്ചിരിക്കുന്നു. സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ, ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് അവകാശങ്ങൾക്കായി പോരാടുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ നിങ്ങൾ ധീരരായ സ്ത്രീകളാണ്.”-എന്നാണ് പ്രിയങ്ക കുറിച്ചത്.
സെപ്തംബർ 13 നാണ് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. തന്റെ കുടുംബത്തോടൊപ്പം തെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. അമിനിയെ സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കണമെന്ന ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ മഹ്‌സ അമിനിക്ക് പോലീസിന്റെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കകം അമിനി കോമയിലായി. തലക്കടിയേറ്റാണ് അമിനി അബോധാവസ്ഥയിലായത് എന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. മൂന്നു ദിവസമാണ് അമിനി കോമയിൽ കിടന്നത്. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് ഇറാൻ അധികൃതർ നൽകുന്ന വിശദീകരണം.
അമിനിയുടെ മരണത്തിന് ശേഷം ഇറാനിലെ സ്ത്രീകൾ അവരുടെ തെരുവുകളിൽ പ്രതിഷേധം ആരംഭിച്ചു. പലരും സ്വന്തം തലമുടി മുറിച്ചാണ് പ്രതിഷേധിച്ചത്. കൂടാതെ ഹിജാബ് കത്തിച്ചും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. പല സ്ത്രീകളും സ്വന്തം മുടി മുറിച്ച് വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രധിഷേധ സൂചകമായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.