അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ ഇന്ത്യയിൽ വച്ച് നിർമ്മിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണിത്. ഇതോടെ ആഗോള ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്നും ഇന്ത്യയിൽ നിന്നാകും.
തായ് വാന്‍ കമ്പനികളായ വിസ്ട്രോണും ഫോക്സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കള്‍. ഫോക്‌സ്‌കോണിനും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. വിസ്‌ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 20 അസംബ്ലി ലൈനുകളും 50,000 തൊഴിലാളികളുമുള്ള ടാറ്റയുടെ നിർമ്മാണ പ്ലാന്റ് ഒന്നര വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. വിസ്‌ട്രോണിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ പ്രാദേശിക തലത്തിലുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികൾ കാരണമാണ് വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിഞ്ഞത്.