തിരുവനന്തപുരം: ഇന്ധന സെസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായി. തിരുവനന്തപുരം, കൊല്ലം, എറണാകുളം അടക്കം ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ശക്തമാകുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. നാല് പ്രതിപക്ഷ എം എൽ എ മാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. പ്രതിഷേധ മാർച്ചുകളിൽ പലതും സംഘർഷത്തിൽ കലാശിച്ചു. ഇന്ധന നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് യുവമോർച്ച നിയമസഭാ മാർച്ച് നടത്തി. മാർച്ചിന് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിമാരുടെ കോലം കത്തിച്ചാണ് യുവമോർച്ച തലസ്ഥാനത്ത് പ്രതിഷേധിച്ചത്. അതേസമയം ബജറ്റ് ചർച്ച നിയമസഭയിൽ തുടരുകയാണ്. നാളെയാണ് ധനമന്ത്രി ചർച്ചകൾക്ക് സഭയിൽ മറുപടി പറയുക. പ്രഖ്യാപിക്കപ്പെട്ട ജനവിരുദ്ധ നയങ്ങളിൽ ഇളവ് വരുത്തുമോ എന്ന് നാളെ അറിയാം.
എന്നാൽ എന്തുവന്നാലും ഇന്ധന സെസ്സ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ ഡി എഫ് നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമായത്. പ്രതിഷേധിക്കുന്നത് പ്രതിപക്ഷം മാത്രമാണെന്നും നിരക്ക് വർദ്ധനയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം. 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ്സാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്.