ദില്ലി : നരേന്ദ്ര മോദി സർക്കാരിന് കീഴിൽ വിദേശകാര്യ മന്ത്രിയായത് തനിക്ക് അഭിമാനമാണെന്ന് കേന്ദ്ര മന്ത്രി എസ് ജയ്ശങ്കർ. വളരെ ശക്തമായ ഒരു പദവിയാണ് താനിപ്പോൾ കൈകാര്യം ചെയ്യുന്നത്. ഇത് മോദിയുടെ ഭരണകാലമാണെന്നും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ദേശതാൽപര്യം മാറ്റിവെക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047 ൽ വിദേശകാര്യ മന്ത്രിയാകാൻ പോകുന്ന വ്യക്തിയോട് തനിക്ക് അസൂയയുണ്ടെന്നാണ് എസ് ജയ്ശങ്കർ പറഞ്ഞത്. ഇന്ന് ഇന്ത്യയെ ലോകം തിരിച്ചറിയുന്നുണ്ടെന്നും അത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ദി ഇന്ത്യ വേ; സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടൻ വേൾഡ്” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഗുജറാത്തി വിവർത്തനം പുറത്തിറക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ് ജയ്ശങ്കർ.
ഇസ്രയേലിലേക്ക് പോയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എന്നാൽ ചില രാഷ്‌ട്രീയ കാരണങ്ങളാൽ, ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്തുന്നത് നിയന്ത്രിക്കേണ്ടി വന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ദേശതാൽപര്യം മാറ്റിവെച്ച കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.