കൊച്ചി: കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി ടി തോമസ് എംഎൽഎ. താൻ ഇടപെട്ടത് മധ്യസ്ഥ ചർച്ചയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിതർക്കം പരിഹരിക്കാൻ ഇടപെടണമെന്ന് രാജീവൻ ആവശ്യപ്പെട്ടതാണെന്നും, വാർഡ് കൗൺസിലർ വഴിയാണ് തന്നെ സമീപിച്ചതെന്നും എംഎൽഎ പ്രതികരിച്ചു.
ഒക്ടോബർ രണ്ടിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, വാർഡ് കൗൺസിലറും ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. അത് പ്രകാരമാണ് കരാർ എഴുതാൻ തീരുമാനിച്ചത്. രാമകൃഷ്ണനും,രാജീവനും തമ്മിൽ വർഷങ്ങളായുള്ള ഭൂമിതർക്കമാണ് അത്. വീട് വാങ്ങിയ രാമകൃഷ്ണൻ പല തവണ വീട് തകർക്കാൻ ശ്രമിച്ചെന്ന് രാജീവന്റെ കുടുംബം പരാതിയുമായി രംഗത്ത് വന്നിരുന്നു. 50 ലക്ഷം രൂപയാണ് രാമകൃഷ്ണൻ കൈമാറാനായി കൊണ്ടുവന്നത്. ഇത് കള്ളപ്പണമെങ്കിൽ രാമകൃഷ്ണനെതിരെ നടപടിയെടുക്കണം. താനും വാർഡ് കൗൺസിലറും വിഷയത്തിൽ ഇടപെട്ടത് രാജീവന്റെ കുടുംബത്തെ സഹായിക്കാനാണെന്നും പി ടി തോമസ് പ്രതികരിച്ചു.

