ഗ്രാമീണപാതകളിലുള്‍പ്പെടെ പൊതുഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് ആലോചിക്കുന്നു. നല്ലറോഡുണ്ടായിട്ടും ബസ് സര്‍വീസില്ലാത്തത്, ആവശ്യമുള്ള സമയത്ത് വേണ്ടത്ര ബസ് സര്‍വീസില്ലാത്തത് തുടങ്ങിയ റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ഇത്തരം റൂട്ടുകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരോടും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇത്തരം റോഡുകള്‍ കണ്ടെത്താനുള്ള ശ്രമം എല്ലാ ജോയന്റ് ആര്‍.ടി. ഓഫീസര്‍മാരും തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പലതിലും ലാഭകരമായി സര്‍വീസ് നടത്താനാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
കെഎസ്ആര്‍ടിസിക്കോ സ്വകാര്യബസിനോ പെര്‍മിറ്റ് അനുവദിക്കാനാകുമോയെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രമം. ഏത് റൂട്ട്, എത്ര കിലോമീറ്റര്‍, ആറുചക്രമുള്ള ബസുകള്‍ സര്‍വീസ് നടത്താനുള്ള സൗകര്യമുണ്ടോ, ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങളില്‍നിന്നാകും മോട്ടോര്‍വാഹന വകുപ്പ് ശേഖരിക്കുക. പ്രാദേശികപാതകളില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും മാത്രം സര്‍വീസ് നടത്തുന്നത് സാധാരണക്കാർക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്ന വിലയിരുത്തലിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.