Sunday, September 20, 2026

ഇ.എം.എസിന്റെ കുടുംബ സ്വത്ത് വിറ്റു വാങ്ങിയ ദേശാഭിമാനി ഓഫിസ് വിറ്റു !

ഇ.എം.എസിന്റെ കുടുംബ സ്വത്തു വിറ്റു വാങ്ങിയ ദേശാഭിമാനി ഓഫിസ്, കോഴിക്കോട്ടെ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കൾക്ക് വിറ്റു കമ്മിഷനടിച്ചു സിപിഎം നേതാക്കൾ. ഏലംകുളം മനയിൽ ഇ.എം.എസിനു കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ ദേശാഭിമാനി ഓഫിസ് കെട്ടിടം ഉൾപ്പെട്ട 58 സെന്റ് വിറ്റാണ് സി പി എം നേതാക്കൾ 22 കോടിയും കമ്മിഷനുമായി തട്ടിയെടുത്തിരിക്കുന്നത്. സി പി എം അഭിമാനപൂർവം ഓർമിപ്പിക്കുന്ന കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉൾപ്പെടുത്തിയാണ് കോഴിക്കോട് ദേശാഭിമാനിയിൽ റോട്ടറി പ്രസ് സ്ഥാപിച്ചത്. ഇ.എം.എസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണമെന്ന വാദം തള്ളിയാണ് 22 കോടി രൂപയുടെ കച്ചവടം നടന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കളാണ് ഭൂമി വാങ്ങിയിരിക്കുന്നത്. രാമനാട്ടുകരയിൽ ജനുവരി 11 നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്ന കെട്ടിടം പൂർത്തിയാകുമ്പോൾ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറ്റുമെന്നാണ് സഖാക്കളുടെ വാദം. എന്നാൽ, സർക്കാർ പറയുന്നതൊന്നും നടപ്പാക്കുന്ന ചരിത്രമില്ലാത്തതിനാൽ ചില അണികൾക്ക് ഇതിൽ വിശ്വാസമില്ല. കൂടാതെ, ഫ്ലാറ്റ് ഇടപാടിനു കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികൾക്ക് മൂന്നു ഫ്ലാറ്റ് നൽകുമെന്നു നിർമാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണമുണ്ട്. അതേസമയം, മുൻപ് ഇ.പി ജയരാജൻ ദേശാഭിമാനി ജനറൽ മാനേജരായിരുന്ന കാലത്ത്, കോഴിക്കോട് ദേശാഭിമാനി കെട്ടിടം വിൽക്കാൻ നടത്തിയ ശ്രമം, ചീഫ് എഡിറ്ററായിരുന്ന വി.വി.ദക്ഷിണാമൂർത്തിയുടെ കടുത്ത എതിർപ്പു കാരണം നടന്നിരുന്നില്ല. ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ഇ.പി ജയരാജൻ മുൻകയ്യെടുത്ത് വിവാദ വ്യവസായി രാധാകൃഷ്ണനു വിറ്റിരുന്നു. എന്നാൽ, ഇത്തവണ സിപിഎം കോഴികോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെയും ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി. പരമേശ്വരന്റെയും എതിർപ്പ് അവഗണിച്ചാണ് ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തും കോഴിക്കോട് യൂണിറ്റ് മാനേജർ ഒ.പി.സുരേഷും ചേർന്നു വിൽപന കരാറാക്കിയത്.

സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടപാടിന് അനുമതി നൽകിയിട്ടുണ്ട്. ദേശാഭിമാനി സ്ഥലം വിൽക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും ഇ.എം.എസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിർത്തണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ ശക്തമായ വാദമുന്നയിച്ചിരുന്നു. എന്നാൽ അതും പാർട്ടി നേതാക്കൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം, ദേശാഭിമാനിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ്‌ പാലോറ മാതയുടേത്‌. 1942 ൽ വാരികയായി തുടങ്ങിയ ദേശാഭിമാനി 1946 ജനുവരി 18നാണ് ദിനപ്പത്രമായി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. എകെജിയുടെ നേതൃത്വത്തിലായിരുന്നു അന്ന് പത്രത്തിനായുള്ള ഫണ്ട് സ്വരൂപണം. ഇഎംഎസ് തന്റെ സ്വത്ത് വിറ്റു കിട്ടിയ അൻപതിനായിരം രൂപയാണ് പൂർണമായും പത്രത്തിനായുള്ള ഫണ്ടിലേക്ക് നൽകിയത്. എന്നാൽ, പാർട്ടിയുടെ സൂര്യനായ പിണറായി വിജയൻ ഇങ്ങനെ ശോഭിച്ച് നിൽക്കുമ്പോൾ മറ്റാരും ഓർമ്മകളിൽ പോലും ഉയരുന്നത് പിണറായി വിജയന് സഹിക്കില്ല എന്ന് വേണം പറയാൻ. എന്തായാലൂം, ഇതിലൂടെ ഇ എം എസിന്റെ ഓർമ്മകൾ വിറ്റ് കാശാക്കാനാണ് സഖാക്കന്മാർ ശ്രമിക്കുന്നത്. കൂടാതെ, ദേശാഭിമാനി പരസ്യ വിഭാഗത്തിലെ അഞ്ചു കോടി രൂപ വെട്ടിപ്പിനെ ചൊല്ലിയുള്ള നടപടികൾ പുറത്ത് വരുന്നതിനിടെയാണ് ഇപ്പോൾ ഇ.എം.എസിനു കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ ദേശാഭിമാനി ഓഫിസ് കെട്ടിടം ഉൾപ്പെട്ട 58 സെന്റ് വിറ്റ് സി പി എം നേതാക്കൾ കമ്മിഷൻ തരപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. എന്തായാലും, ദേശാഭിമാനിക്ക് വാരികയുടെ രൂപത്തിൽ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന വ്യഥയിലാണ് കോഴിക്കോട്ടെ പഴയ തലമുറയിലെ സി പി എം നേതാക്കളും അണികളും.

Previous article
Next article

Related Articles

Latest Articles