വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ രാജേന്ദ്രനെ കണ്ടെത്തിയത്.
രാജേന്ദ്രന്‍ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു രാജേന്ദ്രൻ നൽകിയ പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതേസമയം, 73000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാര്‍ പറയുന്നു.