ദില്ലി; പുൽവാമ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ രാജ്യത്തെ 90ലേറെ സർക്കാർ ഓൺലൈൻ വെബ്സൈറ്റുകൾക്കു ഭീഷണിയുണ്ടായെന്നും ഹാക്കർമാരെ തുരത്തിയെന്നും അധികൃതർ. ബംഗ്ലദേശ് ആസ്ഥാനമാക്കിയ പാക്ക് ഹാക്കർമാരാണു നുഴഞ്ഞുകയറ്റത്തിനു പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യൂ വരിച്ചതിനു പിന്നാലെയാണു സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാൻ ശ്രമമുണ്ടായിരിക്കുന്നത്. അതേസമയം പതിവില്ലാത്ത നീക്കങ്ങൾ ഉടൻ കണ്ടെത്തി ചെറുക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ധനകാര്യ ശൃംഖല, പവർ ഗ്രിഡ് മാനേജ്മെന്റ് സിസ്റ്റം എന്നിവയിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും കൂട്ടായ നീക്കമുണ്ടായി. ബലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ നടന്ന പാക്ക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയായിരുന്ന മലയാളി എയർ മാർഷൽ സി. ഹരികുമാറിനെ പുറത്താക്കിയെന്ന വാർത്ത ഇത്തരത്തിൽ സൃഷ്ടിച്ചതാണെന്നാണു വിലയിരുത്തൽ. എന്നാൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണു ഹരികുമാറിനു പകരം മറ്റൊരു മലയാളിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാർ സ്ഥാനമേറ്റെടുത്തത്.