സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കും. ബാസ്സി പടന്ന മണ്ഡലത്തില്‍ നിന്ന് താന്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയുടെ ഇളയ സഹോദരന്‍ ഡോ. മനോഹര്‍ സിങ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് കോൺഗ്രസ് പഞ്ചാബിലെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടത്. ബസ്സി പഠാന മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ ഗുർപ്രീത് സിങ് തന്നെയാണ് മത്സരിക്കുന്നത്. ഗുര്‍പ്രീത് സിങ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് അന്തിമരൂപം നൽകിയ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 2017ൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്.