ദില്ലി: പഞ്ചാബ് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. തര്‍ക്കപരിഹാരത്തിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള നീക്കം പാളി. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുമെന്നാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ വിഎം സുധീരന്റെ അവസ്ഥയാണ് പഞ്ചാബില്‍ സിദ്ധുവിനുള്ളത്. പ്രാദേശിക നേതാക്കളുടെയോ, പ്രവര്‍ത്തകരുടെയോ പിന്തുണ അദ്ദേഹത്തിനില്ല. ഹൈക്കമാന്‍ഡിന്റെ സ്വാധീനം മാത്രം ഉപയോഗിച്ച് സിദ്ധുവിനെ അവിടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക. അതേസമയം ക്യാപ്റ്റന്‍ അമരീന്ദറിന് കാര്യമായ പിന്തുണ പാര്‍ട്ടിയിലുണ്ട്. സിദ്ധുവിനെ തനിക്ക് മീതെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ ക്യാപ്റ്റന്‍ പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടി ഉണ്ടാക്കാനിടയുണ്ട്. ഇതു കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കും.
കഴിഞ്ഞ ദിവസം സിദ്ധുവും, അമരീന്ദറും ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കാമെന്ന നിലപാടിന് പിന്തുണയുമായി പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് നേരത്തെ രംഗത്തുവന്നിരുന്നു. അന്നു തന്നെ സിദ്ധുവിന്റെ അനുയായികള്‍ മധുരപലഹാര വിതരണമൊക്കെ നടത്തിയിരുന്നു. ഇതൊക്കെയാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്. സിദ്ധുവിന്റെ നീക്കത്തിന് പിന്നില്‍ ഒരു മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ കരുതുന്നത്. അമരീന്ദറിന്റെ പല നിലപാടിനോടും യോജിപ്പില്ലാത്ത ഈ ഹൈക്കമാന്‍ഡിലെ ഉന്നതന്‍ ക്യാപ്റ്റനെതിരെയുള്ള തുറുപ്പ്ചീട്ടായി സിദ്ധുവിനെ ഉപയോഗിക്കുകയാണെന്നാണ് സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona