ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ മരുമകൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ(Charanjit Channi’s Nephew Arrested). ഛന്നിയുടെ അനന്തരവനായ ഭൂപിന്ദർ സിംഗ് ഹണിയാണ് ഇഡി അറസ്റ്റിലായത്. ജലന്ധറിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം അദ്ദേഹത്തെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.
എന്നാൽ കഴിഞ്ഞ ദിവസം ഭുപീന്ദറിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്. 2018 മാർച്ചിൽ ഭഗത് സിംഗ് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്. പഞ്ചാബിലെ അനധികൃതമണൽഖനന പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ പത്ത് കോടി രൂപ പിടിച്ചെടുത്തിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത 10 കോടി രൂപയും 21 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളും 12 ലക്ഷം വിലമതിക്കുന്ന റോളക്‌സ് വാച്ചും ഭുപീന്ദറിന്റെയും കൂട്ടാളികളുടേതുമാണെന്ന് കണ്ടെത്തി.
തുടർന്ന് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും ഭുപീന്ദർ സിംഗ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും അനധികൃത മണലെടുപ്പ് നടത്താനും ഭുപീന്ദർ സിംഗ് ഷെൽ കമ്പനികളെ കൂട്ടുപിടിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അറസ്റ്റ്. ഇത് കനത്ത തിരിച്ചടിയാണ് കോൺഗ്രസിനും ചന്നിയ്ക്കും ഉണ്ടാക്കിയിരിക്കുന്നത്. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്.