Monday, April 29, 2024
spot_img

കൈ വിടാതെ നരേന്ദ്ര മോദി സർക്കാർ ! ഭാരതത്തിന്റെ മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ !ഭാരതത്തിന്റെ നയതന്ത്ര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട ദിനം !

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി അപ്പീൽ കോടതി. ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവ് ശിക്ഷയായി കുറച്ചു. ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നൽകിയ ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ ന്റെ വിധിയിൽ ഭാരതം നൽകിയ അപ്പീലിലാണ് നടപടി .

നേരത്തെ ഉദ്യോഗസ്ഥരുടെ കുടുംബവുമായി വിദേശകാര്യ മന്ത്രാലാലയം ബന്ധപ്പെടുകയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുടുംബങ്ങളെ കണ്ട് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽ നിന്ന് രാത്രിയിൽ പിടികൂടിയത്. അന്ന് മുതൽ ഇവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ് . 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ഖത്തർ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയായ ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചിരുന്നത്. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം വിവിധ ചുമതലകൾ നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഈ എട്ടുപേരും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇവർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപേക്ഷ തള്ളി. ജൂണിൽ രണ്ടാമത്തെ വിചാരണയും ആരംഭിച്ചു. കോണ്‍സുലാർ സേവനം അനുവദിച്ചതിനു പിന്നാലെ ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഇവരെ സന്ദർശിച്ചിരുന്നു. ഒക്ടോബർ മൂന്നിന് ഏഴാം വാദംകേൾക്കലും നടന്നു. സെപ്റ്റംബർ 26 നാണ് എട്ടുപേർക്കും വധശിക്ഷ വിധിച്ചത്.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിയെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും നജ്മിക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം .റഡാറിന്റെ കണ്ണിൽപ്പെടാത്ത അന്തർവാഹനി നിർമാണമെന്ന ഖത്തറിന്റെ രഹസ്യ പദ്ധതിയെക്കുറിച്ച് ഇസ്രയേലിനു ചോർത്തിക്കൊടുത്തു എന്നാണ് ഖത്തർ ആരോപിച്ചത്. എന്നാൽ കേസ് ഇതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി നടത്തിയ പകവീട്ടലാണെന്ന അഭ്യൂഹവും ഉയർന്നു.

റോയൽ ഒമാന്‍ എയർഫോഴ്സിന്റെ സ്ക്വാഡ്രൺ ലീഡറായിരുന്ന അജ്മയുടെ ഉടമസ്ഥതയിലുള്ള സൈനിക പരിശീലന കമ്പനിയായിരുന്നു അൽ ദഹ്റ. മലയാളികളുൾപ്പെടെ നൂറോളം പേർ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് 31ന് പ്രവർത്തനം അവസാനിപ്പിച്ചു. ഈ കമ്പനിയിൽ 75ൽ പരം ജീവനക്കാർ ഇന്ത്യക്കാരാണ്. ഇതിൽ പലരും മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ്.

Related Articles

Latest Articles