ദില്ലി : തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. അൽ ദഹ്റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളി അടക്കമുള്ള മുൻ നാവിക സേന ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. നാവികസേനാ ഉദ്യോഗസ്ഥർ ആയിരുന്ന, തിരുവനന്തപുരം സ്വദേശിയും കൂട്ടത്തിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണ് എന്നതിൽ വ്യക്തതയില്ലെങ്കിലും ചാര പ്രവർത്തിയടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം മൂന്നിനാണ് ഇവരുടെ വിചാരണ പൂർത്തിയായത്. ഏഴാം തവണ വിചാരണ നടത്തിയതിന് ശേഷമാണ് വിധി പറയാൻ മാറ്റിവെച്ചത്. തുടർന്ന് ഇന്ന് കേസിൽ വിധി പറയുകയായിരുന്നു. 2022-ലായിരുന്നു ഇവർ പിടിയിലാകുന്നത്. ശേഷം ഏകാന്ത തടവിൽ പാർപ്പിച്ചു വരികയാണ്.
എട്ടുപേരുടേയും വധശിക്ഷ ഞെട്ടിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടുവരുന്നതായും ഇവർക്ക് വേണ്ട എല്ലാ നിയമപരമായ സഹായം നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി.