എലിസബത്ത് രാജ്ഞി ഇന്നലെ രാത്രിയാണ് അന്തരിച്ചത് . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.
എലിസബത്ത് രാഞ്ജിയുടെ വിയോഗത്തെ തുടർന്ന് അവരുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ എലിസബത്ത് വിടവാങ്ങിയത്,
ചക്രവർത്തിയാകുന്നതോടെ അദ്ദേഹം ചാൾസ് മൂന്നാമൻ എന്ന പേര് ഏറ്റെടുക്കും. 73ാം വയസിലാണ് ചാൾസ് അധികാരമേറ്റെടുക്കുന്നത്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും ചാൾസ് മൂന്നാമൻ.
തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയ്‌ക്ക് ക്വീൻ കൊൻസൊറ്റ്’ (രാജപത്‌നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.
ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്‌നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും. നിലവിൽ അത് ടവർ ഓഫ് ലണ്ടനിൽ പ്രദർശിപ്പിക്കുകയാണ്.