വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിൽ ആർ ബാലശങ്കർ എൻഡിഎ സ്ഥാനാര്ഥിയാകുമെന്നു സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബാലശങ്കർ കേരളത്തിൽ ഉടൻതന്നെ രാഷ്ട്രീയമേഖലയിൽ സജീവമാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കേരളത്തിലെ ആർ എസ് എസിനും ബാലശങ്കർ വരുന്നതിനോട് താൽപ്പര്യം ഏറെയാണ്.
ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥിയായി ആർ ബാലശങ്കർ എത്തുന്നത് എൻ എസ് എസിന്റെയും എസ എൻ ഡി പി യുടെയും മറ്റു സമുദായസംഘടനകളുടെയും പിന്തുണ നേടുന്നതിനും കാരണമാകുമെന്നാണ് സൂചന. ചെങ്ങന്നൂർ ആല സ്വദേശിയായ ഡോ.ബാലശങ്കർ ചെങ്ങന്നൂരിൽ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് അദ്ദേഹവുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം.
സംഘപരിവാർ-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക -സാമൂഹിക-സാംസ്കാരിക വിഭാഗങ്ങളുടെ താല്പര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
വിവിധ ക്രൈസ്തവസഭാനേതൃത്വങ്ങൾ എസ്.എൻ.ഡി.പി, എൻ.എസ്. എസ്,പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹികമായിപിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾ,കൂടാതെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാമൂഹിക- സാംസ്‌കാരികമണ്ഡലങ്ങളിൽ നിഷ്പക്ഷമതികളായ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുവാനും ഡോ.ആർ.ബാലശങ്കറിനെയാണ് ബി ജെ പി ദേശീയ അധ്യക്ഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.