Friday, May 31, 2024
spot_img

ടി20 ; ‘ബുംറയുടെ അഭാവം ടീമിന് വലിയ നഷ്ടമാണ്’ എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്; പരിക്കിനെ തുടർന്നാണ് താരത്തിന്റെ ഒഴിവാക്കൽ

മുംബൈ : ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ബുംറയുടെ പകരക്കാരന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ദ്രാവിഡ് തയ്യാറായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറയെ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.

‘ബുംറയുടെ അഭാവം വലിയ നഷ്ടമാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. ബുംറയുടെ അഭാവം മറ്റൊരാള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ്. എന്നിരുന്നാലും ടീമിന് ചുറ്റുമുള്ള ബുംറയുടെ സ്വാധീനം ഞങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ‘ ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍, സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്കാണ് നറുക്ക് വീഴാന്‍ സാദ്ധ്യത. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷമിക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ലോകകപ്പിനുള്ള 3 അംഗ റിസര്‍വിന്റെ ഭാഗമായ ദീപക് ചാഹറിന്റെ ഓള്‍റൗണ്ട് കഴിവും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കാം.

Related Articles

Latest Articles