ദില്ലി: ലോക മൃഗദിനത്തില്‍ സോണിയ ഗാന്ധിക്ക് ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമ്മാനിച്ചിരുന്നു. നൂറി എന്നാണ് വളർത്തുനായയ്ക്ക് പേരിട്ടിരിക്കുന്നത്. എന്നാൽ, വളർത്തു നായയ്‌ക്ക് നൂറി എന്ന് പേരിട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എഐഎംഐഎം നേതാവ് മുഹമ്മദ് ഫർഹാൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്‌ക്ക് നൂറി എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് അപമാനകരമാണ്. മുസ്ലീം പെൺകുട്ടികളോടും മുസ്ലീം സമുദായത്തോടുമുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ ഇത് പ്രതികൂലമായി കാണിക്കുന്നുവെന്നും മുഹമ്മദ് ഫർഹാൻ കൂട്ടിച്ചേർത്തു.