തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന നടത്തുന്നത്.
2013-2014ൽ പരാതിക്കാരിയെ ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തുകയായിരുന്നു. നിലവിൽ ഈ റൂമില്‍ ഇപ്പോള്‍ മറ്റൊരു എംഎല്‍എയാണ് താമസിക്കുന്നത്.
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെയാണ് പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്.