അഗ്നിപഥ് പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നഷ്ടം. രാജ്യത്ത് വിവിധ ഭാഗത്തുണ്ടായ കലാപങ്ങളിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി റെയില്‍വേ കണക്കാക്കുന്നു. വസ്തുവകകള്‍ക്കും എന്‍ജിനുകള്‍ക്കുമുണ്ടായ നാശനഷ്ടം മുതല്‍ ടിക്കറ്റ് റദ്ദാക്കിയതിനുള്ള പണം തിരികെ നല്‍കുന്നതിലും ഇന്ത്യന്‍ റെയില്‍വേക്ക് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്രം ആവിഷ്‌ക്കരിച്ച സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി അഗ്‌നിപഥിനെതിരേ ജൂണ്‍ 18 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധം നാലു ദിവസത്തോളം അക്രമാസക്തമായി തുടര്‍ന്നു. യുവാക്കളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍, ബീഹാര്‍ മുതല്‍ തെലങ്കാന വരെ റെയില്‍വേ വസ്തുവകകള്‍ ആക്രമിക്കപ്പെട്ടു. റയില്‍വേ സ്റ്റേഷനുകളും കോച്ചുകളും പാളങ്ങളും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപം മൂലം ദിവസങ്ങളോളം ടിക്കറ്റ് റദ്ദാക്കിയതു കൂടാതെ യാത്രക്കാര്‍ക്കുള്ള നാശനഷ്ടവും തിരിച്ചടവും ഉള്‍പ്പെടെ 1,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതെന്ന് പ്രാഥമികമായി കണക്കുകൂട്ടുന്നു.