തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിൽ രാത്രി ഗതാഗതം നിരോധിച്ചു. ഇന്നലെ മുതല്‍ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലയോര മേഖലകളില്‍ നാശനഷ്ടം രൂക്ഷമാണ്. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. കൺട്രോൾ റൂം തുറന്നു. 7 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിർത്തിവച്ചു.
പൂന്തുറ,വേളി പൊഴികള്‍ മുറിച്ചു. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തും. പൊലീസ് സ്റ്റേഷന്‍, വില്ലേജ്, റവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.