ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം നിയമമാകാൻ ഒരുങ്ങുന്നു. ധനമന്ത്രി നിർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്ന കാര്യം കഴിഞ്ഞ കേന്ദ്രബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചത്. ഇതിന്റെ സാധ്യതകൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയർത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ കേരളത്തിലടക്കം വിവിധ മുസ്ലീം സംഘടനകൾ രംഗത്തു വന്നിരുന്നു. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് നിയമമാകുന്നതോടെ എതിർപ്പുകൾ അപ്രസക്തമാകും.
അതേസമയം വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടു വരാൻ ശുപാർശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കപ്പെട്ടേക്കും. ഈ ശുപാർശയിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നതോടെ രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയരും. നിലവിൽ സ്ത്രീകൾക്ക് 18ഉം പുരുഷൻമാർക്ക് 21ഉം ആണ് രാജ്യത്തെ കുറഞ്ഞ വിവാഹപ്രായം.