മുംബൈ: നീലച്ചിത്ര നിർമാണ കേസില്‍ അറസ്റ്റിലായ നടന്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ജയിൽ മോചിതനായി. 62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ചയാണ് മുംബൈയിലെ കോടതി കുന്ദ്രക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി.
അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും സ്ട്രീമിംഗിലും പങ്കുണ്ടെന്ന് ആരോപിച്ച് ജൂലൈ മാസത്തിലാണ് രാജിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ വ്യവസായത്തിൽ ബുദ്ധിമുട്ടുന്ന യുവതികളെ അശ്ലീലമായി ചിത്രീകരിച്ച് ചൂഷണം ചെയ്തു എന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തി.
അതേസമയം രാജ് കുന്ദ്രയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് 119 നീലച്ചിത്ര വീഡിയോകള്‍ കണ്ടെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.