Thursday, May 16, 2024
spot_img

“മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയം !” എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു . ശശി തരൂരിൻ്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ പ്രസ്താവനക്കെതിരേ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

“നെഗറ്റീവ് രാഷ്ട്രീയം എൻ്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകൾക്കും നാടിൻ്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്. ഒരു എംപി എന്ന നിലയിൽ ശശി തരൂരിന്റെ കഴിഞ്ഞ 15 വർഷത്തെ പ്രകടനം സൂക്ഷ്മ പരിശോധന നടത്തുന്നതിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് അദ്ദേഹം ഇപ്പോൾ പറയുന്ന പച്ചക്കള്ളത്തിനു പിന്നിലുള്ളത്. മുൻപ് സിഎഎ, മണിപ്പൂർ വിഷയങ്ങളിൽ പറഞ്ഞതു പോലുള്ള പച്ച നുണയാണ് താൻ പണം നൽകി സാമുദായിക വോട്ടുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നതും. എനിക്കെതിരേ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ഗൗരവമേറിയ പല ചോദ്യങ്ങൾക്കും ശശി തരൂർ മറുപടി പറയണം, പറയേണ്ടിവരും. ഞാൻ പണം നൽകിയെന്ന് ആരോപിക്കുമ്പോൾ അത് ആര് വാങ്ങി എന്നു കൂടി ശശി തരൂർ വ്യക്തമാക്കുക തന്നെ വേണം.

ഇന്നാട്ടിലെ സാമുദായിക സംഘടനകളെക്കൂടി അവഹേളിക്കുന്നതാണ് തരൂരിൻ്റെ വ്യാജ പ്രസ്താവന.
ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് നിയമപരമായി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കണമെന്നു കൂടി ശശി തരൂർ ഓർത്തിരിക്കുന്നത് നല്ലതാണ്. തരൂരിൻ്റെ രാഷ്ട്രീയ സംസ്കാരമല്ല എൻ്റേത് പൊതുജീവിതത്തിലെ അഴിമതികൾക്കെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന നരേന്ദ്ര മോദി ജിയുടെ സുധീരമായ നിലപാടുകളാണ് ഞാൻ പിന്തുടരുന്നത്.

എന്തായാലും, ഇത്തരം ബാലിശമായ ആരോപണങ്ങളെ ആശ്രയിച്ചല്ല, മറിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, കുടിവെള്ളം, നൈപുണ്യ വികസനം തുടങ്ങി സമഗ്ര വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഇനിയും തുടരുക തന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു.

അതേ സമയം സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായിത്തന്നെ ഇത്തരം വില കുറഞ്ഞ നീക്കങ്ങളെ നേരിടും. അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.” -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Latest Articles