ദില്ലി :കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ദില്ലിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡിൽ 7 പേർ അറസ്റ്റിലായി. കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. അറസ്റ്റിലായവരിൽ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉൾപ്പെടുന്നുവെന്നാണ് വിവരം.
നവജാത ശിശുക്കളെ വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം 4 മുതൽ 6 ലക്ഷം രൂപവരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐ വ്യക്തമാക്കി.
സമൂഹ മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളിലൂടെയാണ് പ്രതികൾ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന, കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധം സ്ഥാപിച്ചിരുന്നത് . മറ്റ് സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. പല പ്രധാന ആശുപത്രികളിലും പരിശോധന നടത്തിവരുകയാണ്.