അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ (Ram Mandir Construction) രണ്ടാം ഘട്ടം ഈ മാസം അവസാനത്തോടെ പൂർത്തിയായേക്കുമെന്ന് റിപ്പോർട്ട്. രാമജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. അടിത്തറയുടെ ഒരു ഭാഗം പൂർത്തിയായതായും, രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം 24 മണിക്കൂറും ക്ഷേത്രത്തിന്റെ നിർമാണ ജോലികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നിർമ്മാണ പ്രവൃത്തികളുടെ ത്രീഡി അനിമേഷൻ ദൃശ്യങ്ങൾ ട്രസ്റ്റ് ഓൺലൈൻ വഴി പുറത്തുവിട്ടിരുന്നു. 2.7 ഏക്കർ സ്ഥലത്താണ് പ്രധാന ക്ഷേത്രം നിർമിക്കുന്നത്. 57,400 ചതുരശ്ര അടിയിലാണ് മൊത്തം നിർമാണം വരുന്നതെന്നും ചമ്പത് റായ് പറഞ്ഞു. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഗോപുരം അടക്കം 161 അടിയാണ് ഉയരം. 20 അടി ഉയരമുളള മൂന്ന് നിലകളായിട്ടാണ് ക്ഷേത്ര നിർമാണം. 5 അടി നീളവും മൂന്ന് അടി വ്യാസവും 2.5 അടി ഉയരവുമുളള 17,000 കല്ലുകൾ ഉപയോഗിച്ചാണ് നിർമാണം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്.