കിംഗ്സ്റ്റൺ: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ജമൈക്ക സന്ദർശനത്തിന് ഇന്ന് തുടക്കമായി. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കിംഗ്‌സ്റ്റണിലെ നോർമാൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. വമ്പിച്ച സ്വീകരണമാണ് രാഷ്ട്രപതിക്ക് ജമൈക്കൻ വംശജരിൽ നിന്നും ഇന്ത്യൻ പ്രവാസികളിൽ നിന്നും ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ജമൈക്ക സന്ദർശിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ സന്ദർശനത്തിന്.
സന്ദര്ശനത്തിൽ ജമൈക്കയിലെ നിരവധി നേതാക്കളുമായി രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നടത്തും. ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനം, അംബേദ്കർ അവന്യൂ തുടങ്ങിയവ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. കൂടാതെ ജമൈക്കയിലെ ക്രിക്കറ്റ് താരങ്ങളുമായും രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് രാഷ്‌ട്രപതി ക്രിക്കറ്റ് കിറ്റ് സമ്മാനിക്കും. ഇന്ത്യയും ജമൈക്കയും തമ്മിലുള്ള കായിക സഹകരണമേഖലയിലെ ധാരണാപത്രം അന്തിമ ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച ചർച്ചകളും നടക്കും.
അതേസമയം, ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭാ എംപി രമാദേവി, സതീഷ് കുമാർ ഗൗതം തുടങ്ങിയവർ രാഷ്‌ട്രപതിയെ അനുഗമിച്ചു. രാഷ്‌ട്രപതിയ്‌ക്ക് ആചാരപരമായ സ്വാഗതവും ഗാർഡ്ഓഫ് ഓണറും നൽകിയാണ് ജമൈക്കക്കാർ സ്വീകരിച്ചത്.