ബൈജൂസ് ഏറ്റെടുത്ത ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. 80-90 മില്യണ്‍ ഡോളര്‍ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 740 കോടി രൂപയോളം നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകൾ നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആകാശില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ബൈജു രവീന്ദ്രന്‍ അതിലൊരുഭാഗം പൈക്ക് കൈമാറിയേക്കും. ആകാശില്‍ 200 മില്യണ്‍ (1,600 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും ബൈജു പ്രതീക്ഷിക്കുന്നുണ്ട്. പൈ ബോര്‍ഡിലെത്തിയാൽ മറ്റ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നത്. ഡേവിഡ്‌സണ്‍ കെംപ്‌നര്‍ ക്യാപിറ്റല്‍ മാനേജുമെന്റില്‍നിന്ന് സ്വരൂപിച്ച 800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനായിരിക്കും തുക ഉപയോഗിക്കുക. ഇത് തിരിച്ചടച്ച് വായ്പ ലഭിക്കാന്‍ ഈടായി നല്‍കിയ ഓഹരികള്‍ തിരികെയെടുക്കും. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആറിന്‍ ക്യാപിറ്റല്‍ വഴി 2011ലാണ് ആദ്യമായി രഞ്ജന്‍ പൈ ബൈജൂസില്‍ നിക്ഷേപം നടത്തുന്നത്. മൂന്നിലൊന്ന് ഓഹരികള്‍ അന്ന് അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.
ഫണ്ടിങ് വിജയകരമായാല്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പണലഭ്യതയിലെ പ്രശ്നങ്ങൾ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.