മുംബൈ: റായ്ഗഡ് തീരത്ത് എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്.
അന്വേഷണത്തില്‍ ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്ന് കണ്ടെത്തി. മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നു ബോട്ടെന്നും വേലിയേറ്റത്തെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഭീകര ഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ബോട്ടില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബീച്ചിന് സമീപം ആയുധങ്ങളുമായി സംശയിക്കുന്ന ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.
റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് ബോട്ട് തീരത്തെത്തിയ വിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.