Wednesday, May 22, 2024
spot_img

ഭാരതചരിത്രത്തിലെ കറുത്ത അധ്യായം; ഇന്ത്യയുടെ ആത്മാവിനെ തന്നെ വേദനിപ്പിച്ച ബ്രിട്ടീഷ് സൈന്യത്തിന്റെ കിരാതനടപടി; ഇന്ന് ജാലിയന്‍വാലാബാഗ് ദിനം

ഭാരതചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ് ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13 ന് ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറുടെ ഉത്തരവ് ബ്രിട്ടീഷ് സൈന്യം പിന്തുടര്‍ന്നു. നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ അവര്‍ വെടിയുതിര്‍ത്തു. നൂറു കണക്കിന് പേരാണ് ജാലിയന്‍വാലാബാഗില്‍ തടിച്ചുകൂടിയിരുന്നത്. മൂന്നുവശവും ചുമരുകളുള്ളതും പുറത്തേക്കു പോകാൻ ഒരു വഴി മാത്രമുള്ളതുമായ ഒരു സമ്മേളന സ്ഥലമായിരുന്നു ജാലിയൻ വാലാബാഗ്. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. വെടിമരുന്ന് തീര്‍ന്നുപോകുന്നതുവരെ വെടിവയ്പ്പ് തുടരുകയും അതുവഴി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായം തന്നെയായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല. സ്വാതന്ത്ര്യ മോഹികളായ നിരപരാധികളുടെ മേൽ കൊളോണിയൽ യന്ത്രത്തോക്കുകൾ മുരണ്ട നിമിഷം. നിരവധി പേരാണ് വെടിവെയ്പിൽ കൊല്ലപ്പെട്ടത്. എന്നാൽ മരണസംഖ്യ ഇന്നും കൃത്യമായി ആര്‍ക്കുമറിയില്ല. 379 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ഹണ്ടര്‍ കമ്മിഷന്റെ കണ്ടെത്തല്‍. എന്നാൽ മരണ സംഖ്യ ഇതിലും കൂടുമെന്നാണ് വിലയിരുത്തൽ. ഈ അരുംകൊലയ്‌ക്കെതിരെ ഇന്ത്യ മുഴുവൻ വ്യാപക പ്രതിഷേധങ്ങളുയർന്നു. പ്രതിഷേധക്കാരെ ബ്രിട്ടിഷ് പട്ടാളം പലയിടത്തും മൃഗീയമായി മർദ്ദിച്ചു. രവീന്ദ്ര നാഥ് ടഗോർ ബ്രിട്ടനിൽ നിന്നു തനിക്കു ലഭിച്ച സർ പദവി തിരികെ നൽകി. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനത്തിനു തുടക്കം കുറിക്കാൻ സംഭവം ഒരു കാരണമായി.

ജാലിയൻ വാലാബാഗ് സംഭവത്തിനു പിന്നിലെ വില്ലൻമാരായി ഇന്ത്യൻ ജനത രണ്ടു ബ്രിട്ടിഷ് ഉദ്യോഗസ്ഥരെയാണ് കണക്കാക്കിയിരുന്നത്. ഒന്ന് വെടിവയ്പിന് നേതൃത്വം വഹിച്ച സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഡയർ, മറ്റെയാൾ അന്നത്തെ പഞ്ചാബ് ലഫ്റ്റനന്‌റ് ഗവർണറായിരുന്ന മൈക്കൽ ഡയർ.അമൃത്സറിന്റെ കൊലപാതകി എന്നറിയപ്പെട്ട ജനറൽ ഡയർ, ജാലിയൻ വാലാ ബാഗ് സംഭവത്തിന്റെ പേരിൽ വിമർശനം നേരിടുകയും ബ്രിട്ടിഷ് സൈന്യത്തിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രിട്ടനിൽ തിരിച്ചെത്തിയ ഇയാൾക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അയാൾക്കായി വലിയ ഒരു ഫണ്ടും ബ്രിട്ടിഷ് ജനത പിരിച്ചുനൽകി. തങ്ങളുടെ ആളുകളെ കൂട്ടക്കുരുതി നടത്തിയ ഒരു മനുഷ്യത്വരഹിതനോട് ബ്രിട്ടൻ കാണിക്കുന്ന ഈ അനുകമ്പ ഇന്ത്യക്കാരിൽ വലിയ അമർഷമുണ്ടാക്കി. എന്നാൽ പിന്നീട് ഗുരുതര രോഗങ്ങൾ ബാധിച്ച് കഷ്ടതയിലായിരുന്ന ജനറൽ ഡയർ 1927ൽ മരിച്ചു.

പഞ്ചാബ് ലഫ്റ്റനന്‌റ് ഗവർണറായിരുന്ന മൈക്കൽ ഡ്വയറായിരുന്നു ജനറൽ ഡയറിനേക്കാൾ വില്ലൻ. ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇയാളാണ് വെടിവയ്പിനു നിർദേശം നൽകിയത്. തന്റെ പ്രവൃത്തിയിൽ ഒരുകാലത്തും ആത്മപരിശോധന നടത്താൻ ഇയാൾ ഒരുക്കമായിരുന്നില്ല. 1940 മാർച്ച് 13. ലണ്ടനിലെ കാക്‌സ്ടൺ ഹാളിൽ ഒരു ഉന്നതതല ബ്രിട്ടിഷ് യോഗം നടക്കുകയായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട നയങ്ങളെപ്പറ്റിയായിരുന്നു ആ യോഗം. മൈക്കൽ ഓ ഡ്വയർ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു.ഈ കൂട്ടക്കുരുതി തീവ്രമായി വേദനിപ്പിച്ച, വിപ്ലവകാരിയായ ഉദ്ധം സിങ് തന്റെ കോട്ടിൽ നിന്ന് റിവോൾവർ പുറത്തെടുത്തു. ഡയറിന് നേർക്കുയർത്തിയ തോക്കിൽ നിന്നു തിരകൾ ഗർജിച്ചു. രണ്ടു വെടിയുണ്ടകൾ. മൈക്കൽ ഡയർ വെടിയേറ്റു നിലംപതിച്ചു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു നിർദേശം നൽകി നൂറുകണക്കിനു നിരപരാധികളെ വെടിയുണ്ടകൾക്കിരയാക്കിയ ആ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്റെ ജീവിതവും വെടിയുണ്ടകളിൽ അവസാനിച്ചു.

എന്തായാലും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിലയിരുത്തുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച സ്വാതന്ത്ര്യ സമരസേനാനി മദന്‍മോഹന്‍ മാളവ്യ രേഖപ്പെടുത്തിയത് 1200ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. സ്വാമി ശ്രദ്ധാനന്ദ ഗാന്ധിജിക്ക് എഴുതിയ കുറിപ്പില്‍ ആയിരത്തഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി വിവരിച്ചിരുന്നു. ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിച്ചുവരികയാണ്.

Related Articles

Latest Articles